എന്നെയങ്ങോട്ട്...ഇന്നലെ ഒരു സാംസ്കാരിക പ്രവര്‍ത്തകനുമായി സംസാരിക്കാന്‍ വിധിക്കപ്പെട്ടു.
ചര്‍ച്ചയിലേക്കുള്ള വഴിതുറക്കാന്‍ ആയിരിക്കണം, ഇസ്റ്റന്‍ തുടങ്ങിയതു കേരളത്തിലിറങ്ങുന്ന ആനുകാലികങ്ങളുടെ ആധിക്യത്തെക്കുറിച്ചാണ്. ഏറ്റവും നല്ല വാരികകള്‍ ആയി ആ വടിവൊത്ത ഖദര്‍ധാരി കണ്ടെത്തിയത് മാതൃഭൂമിയും മലയാളവും കലാകൗമുദിയും മാത്രം. മറ്റേതെങ്കിലും വാരിക കേട്ടു പരിചയമെങ്കിലും ഉണ്ടെന്നതിന്റെ അഹങ്കാരമൊന്നും സംസാരത്തിലോ ഭാവത്തിലോ ഉണ്ടായിരുന്നില്ല കേട്ടോ.
ഈയിടെ ഈ മാന്യദേഹം കൂടി ഉള്‍പ്പെട്ട ചങ്ങമ്പുഴ സാംസ്കാരിക വേദി അതു വര്‍ഷവും നല്‍ക്കാറുള്ള ചങ്ങമ്പുഴ പുരസ്കാരത്തിനായി കൃതികള്‍ ക്ഷണിക്കാന്‍ ഏതൊക്കെ ആനുകാലികങ്ങളില്‍ പരസ്യം കൊടുക്കണം എന്ന ചര്‍ച്ച വന്നപ്പോഴാണത്രെ കേരളത്തില്‍ ഇത്രയും ആനുകാലികങ്ങള്‍ ഉള്ള വിവരം അറിഞ്ഞ് അദ്ദേഹം നടുക്കവും ദുഖവും മൂലം താറുമാറായത്.
ഒരു മുന്‍ കാല തടിവ്യവസായിയും- അടുത്ത ബന്ധു വനംവകുപ്പില്‍ ഉണ്ടായിരുന്നു- അതിലുണ്ടായ പെരുത്ത ലാഭം സഹിക്കവയ്യാതെ പില്‍ക്കാലത്ത് അബ്കാരിപ്രവര്‍ത്തകനും ആയ നമ്മുടെ കഥാപാത്രം സര്‍വോപരി ഒരു സാംസ്കാരിക പ്രവര്‍ത്തകനും കൂടിയാണെന്ന അറിവ് എന്നെ പുളകം കൊള്ളിച്ചു.
ആനുകാലികങ്ങളേയും സംസ്കാരത്തെയും ചങ്ങമ്പുഴ സമിതിയേയും കുറിച്ചുള്ള നിര്‍ത്താതെയുള്ള സംസാരത്തിനു തടയിട്ടില്ലെങ്കില്‍ എനിക്കും ചങ്ങമ്പുഴയുടെ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്നായപ്പോള്‍ ഇടപെടേണ്ടി വന്നു.
"കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം ആര്‍ക്കായിരുന്നു?"
"3 വര്‍ഷം മുന്‍പാണ് കൊടുത്തത്. ആര്‍ക്കാണെന്നു ഓര്‍മ്മയില്ല..പിന്നെ, ഇപ്പോ കവിതകള്‍ എഴുതുന്നവര്‍ കുറവല്ലെ.. ഞങ്ങള്‍ കവിതാ സമാഹാരത്തിനാണ് കൊടുക്കുന്നത്..സമാഹാരങ്ങളൊന്നും, ഇറങ്ങുന്നില്ലെന്നെ..."
ഞാന്‍ എന്ന ജീവി അതിന്റെ ആത്മാവിനോട് കെഞ്ചി: "എന്നെയങ്ങോട്ട്..."
....
ഇതിലെ കഥാപാത്രം സാങ്കല്‍പിതമല്ല. കൊച്ചിയില്‍ വരുന്ന എതൊരാള്‍ക്കും ടിയാനെ പരിചയപ്പെടുത്തുക എന്നത് എന്റെ കടമയായി ഞാന്‍ കരുതുന്നു. ആത്മജ്ഞാനം എനിക്കുമാത്രം ഉണ്ടായാല്‍ പോരല്ലോ.