ഈന്തപ്പന
Friday, August 25, 2006
 
പുതിയ വക്കാലത്തുകാര്

‍വീട്ടില്‍ കാശും വീരേന്ദ്രമേനോനും(ഉഗ്രവിഷമുള്ള ഒരു ക്രിമിനല്‍ വക്കീല്‍ ആകുന്നു ഈ വീരന്‍) ഉണ്ടെങ്കില്‍ ആരെയും കാച്ചാം എന്ന് തൃശ്ശൂര്‍ ദേശത്ത്‌ ഇന്നും നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്‌. ഇത്‌ ഒരു അന്ധവിശ്വാസമാണെന്ന് നാളിതുവരെ ബഹു.കോടതികള്‍ വിധിച്ചിട്ടില്ല.വീരേന്ദ്രമേനോന്‍ എന്നതു ഒരു പ്രതിനിധി മാത്രമാണ്‌. പേരു മാത്രമെ മാറുന്നുള്ളൂ എന്നര്‍ത്ഥം. വീരനു പകരം ആരുമാവാം. രക്ഷകന്‍ അരുണ്‍ ജെയ്റ്റിലിയുടെയൊ, രാംകുമാറിന്റെയൊ രാംജെട്ട്‌ മലാനിയുടെയൊ രൂപത്തിലും വരാം. സിറ്റിങ്ങിനു ലക്ഷങ്ങള്‍ മറിക്കണമെന്നു മാത്രം. സ്വാശ്രയ നിയമം സംബന്ധിച്ച കേസില്‍ മാനേജ്‌മെന്റിനുവേണ്ടി വക്കാലത്ത്‌ ഇനത്തില്‍ മറിയുന്നത്‌ കോടികള്‍(150 കോടി) തന്നെയാണത്രെ. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന വക്കീല്‍ ഫീസിനായി നീക്കി വെച്ചിരിക്കുന്നതു 50 ലക്ഷം. (സ്രോതസ്സുകള്‍ വിശ്വസിനീയം: കുതിരമുഖത്തുനിന്നു തന്നെ.)

.....വാദവും പ്രതിവാദവും ജയിക്കട്ടെ.
നിയമവാഴ്ച നീണാല്‍ വാഴട്ടെ.
നീതിയൊ? അതെന്താ...???


(ഇപ്പോള്‍ വക്കീലന്മാര്‍ക്കു മറ്റൊരു പണി കൂടിയുണ്ട്‌. സ്വന്തം കക്ഷികള്‍ക്കുവെണ്ടി പത്രസമ്മേളനം നടത്തിക്കൊടുക്കുക. ഒരു പ്രൊഫെഷന്‍ എന്ന നിലയ്ക്ക്‌ ഏതു സാമൂഹ്യവിരുധന്റെയും വക്കാലത്ത്‌ എടുക്കുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ അവരുടെ പബ്ലിക്‌ റിലേഷന്‍സ്‌ കൂടി ഏറ്റെടുക്കുമ്പോള്‍ അഭിഭാഷകര്‍ കൂടി കുറ്റത്തില്‍ പങ്കാളിയാവുകയല്ലെ? തന്ത്രിയുടെ പത്രസമ്മേളനം നടത്തുന്ന അഡ്വ.രാംകുമാറിനെ കണ്ടപ്പോള്‍ ഒരു വിഗ്രഹം കൂടി അശുദ്ധമായി എന്നു പറഞ്ഞ സുഹൃത്തിനോട്‌ യോജിക്കാതിരിക്കാനായില്ല.)
 
 
"മീഡിയം"
സാഗരിക ഘോഷിനെപ്പോലെ തന്നെയാണ്‌ അവരുടെ ഇംഗ്ലീഷും. സുന്ദരം. തട്ടും തടവും ഇല്ലാത്ത ഇംഗ്ലീഷ്‌. പക്ഷെ സുന്ദരമായ ഭാഷയ്ക്ക്‌ മറച്ചുവെയ്ക്കാനാവാത്ത സാമൂഹ്യവിരുദ്ധത അവരുടെ സംഭാഷണങ്ങളെ വിരൂപമാക്കുന്നുവെന്ന് വീണ്ടും വീണ്ടും തെളിയുന്നു. ഇതു സഗരികയുടെ പ്രശ്നമായിരിക്കില്ല ഒരു പക്ഷെ. ഐ ബി എന്നും അതിന്റെ സി എന്‍ എന്‍ വല്ല്യേട്ടന്മാരും നിശ്ചയിച്ച പേച്ച്‌ പാടുന്ന കിളി മാത്രമായിരിക്കും അവര്‍. ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചയെന്നു പേരിട്ടുവിളിക്കുന്ന വിചാരണ പലപ്പോഴും ഏകപക്ഷീയവും വാര്‍ത്ത അവതരകന്റെ/യുടെ ജനാധിപത്യ വിരുദ്ധതയുടെയും തെളിവാകുന്നത്‌ സ്തിരം സഹിക്കേണ്ടിവരുന്നു. വിചാരണയില്‍ പങ്കെടുക്കുന്നവര്‍ എന്തുതന്നെ പറഞ്ഞാലും സ്വന്തം തീര്‍പ്പുകള്‍ ഇവര്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ടാവും. സംവരണസമരം നടന്ന സമയത്ത്‌ ഐ ബി എന്‍ അടക്കമുള്ള മാധ്യമങ്ങളുടെ തനിനിറം വെളിവായി. "ഇന്ത്യയുടെ യുവത മുഴുവന്‍ തെരുവിലെ വെയിലില്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടു അവിടേക്കു തിരിഞ്ഞുപോലും നോക്കിയില്ല?" എന്നു ഹനുമന്തപ്പയോട്‌ സാഗരികയുടെ തീ പാറുന്ന ചോദ്യം. "ഇന്ത്യന്‍ യുവത മുഴുവന്‍" എന്നത്‌ ഡെീയിലെ കാശുള്ള തൊലിവെളുത്ത ചോക്ക്ലേറ്റ്‌ ഡോക്ടര്‍മാര്‍ എന്നു വായിക്കണം. അപ്പോത്തിക്കിരിപ്പിള്ളേരുടെ സമരം 24 മണിക്കൂറും 4 ആഴ്ചയും ആഘോഷിച്ച ചാനല്‍ സംവരണത്തെ അനുകൂലിച്ച്‌ രാജ്യവ്യാപകമായി നടന്ന സമരങ്ങളോ അവകാശ സമരങ്ങളോ കണ്ടില്ല. ഇന്നലെ ഐ ബി എന്നില്‍ ഇന്ത്യ 360. കേരളത്തിലെ കോള നിരോധനമായിരുന്നു വിഷയം. കോള നിരോധിച്ചാല്‍ തൊഴിലില്ലാതാവുന്നവരെപ്പറ്റിയുള്ള ആശങ്കയായിരുന്നു സാഗരികയ്ക്ക്‌ പ്രധാനം. സംസ്ഥാനത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെക്കുറിച്ച്‌ അവര്‍ വാചാലയായി. കേരളത്തിലെ കോള ഫാക്റ്ററികളെല്ലാം പൂട്ടിപ്പോയാല്‍ എന്താവും സ്ഥിതി??കേരളത്തില്‍ ആകെ രണ്ട്‌ കോള ഫാക്റ്ററികളെ ഉള്ളൂ എന്ന് അവര്‍ക്കാരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ബഹുരാഷ്ട്ര കോളകള്‍ വന്നു വിപണി കീഴടക്കിയപ്പോള്‍ പൂട്ടിപ്പോയ നൂറുകണക്കിന്‌ ചെറുകിട ശീതള പാനീയ കമ്പനികളെക്കുറിച്ച്‌ ആരും വേവലാതിപ്പെട്ടു കണ്ടില്ല.ഒരു പരിസ്ഥിതി പ്രശ്നം എന്നതില്‍ നിന്നുമാറി ഇതൊരു രാഷ്ട്രീയവും ഐഡിയോളജിക്കലും ആയ പ്രശ്നമായി മാറുകയാണെന്നും അതാണു നിക്ഷ്പക്ഷരെ ആശങ്കപ്പെടുത്തുന്നതെന്നും അവരുടെ ടിപ്പണി. ബഹുരാഷ്ട്രകുത്തക കോളകളെ തങ്ങള്‍ രാഷ്ട്രീയ പ്രശ്നം തന്നെയായാണു കാണുന്നതെന്നും ഇതൊരു ഐഡിയോളജിക്കല്‍ പ്രശ്നം തന്നെയാണെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ശ്രമം നടത്തിയപ്പോഴേക്കും സാഗരികയ്ക്കു സന്തോഷമായി. "ഒടുവില്‍ താങ്കള്‍ അത്രയെങ്കിലും സമ്മതിച്ചല്ലോ!!"* * *വെറുതെയല്ല ടെലിവിഷനെ "മീഡിയം" എന്നു വിളിക്കുന്നത്‌ (മീഡിയോകര്‍- എന്നാണു ശരിക്കും വിളിക്കേണ്ടത്‌.)
 
Tuesday, August 08, 2006
 


എന്നെയങ്ങോട്ട്‌...

ഇന്നലെ ഒരു സാംസ്കാരിക പ്രവര്‍ത്തകനുമായി സംസാരിക്കാന്‍ വിധിക്കപ്പെട്ടു.
ചര്‍ച്ചയിലേക്കുള്ള വഴിതുറക്കാന്‍ ആയിരിക്കണം, ഇസ്റ്റന്‍ തുടങ്ങിയതു കേരളത്തിലിറങ്ങുന്ന ആനുകാലികങ്ങളുടെ ആധിക്യത്തെക്കുറിച്ചാണ്‌. ഏറ്റവും നല്ല വാരികകള്‍ ആയി ആ വടിവൊത്ത ഖദര്‍ധാരി കണ്ടെത്തിയത്‌ മാതൃഭൂമിയും മലയാളവും കലാകൗമുദിയും മാത്രം. മറ്റേതെങ്കിലും വാരിക കേട്ടു പരിചയമെങ്കിലും ഉണ്ടെന്നതിന്റെ അഹങ്കാരമൊന്നും സംസാരത്തിലോ ഭാവത്തിലോ ഉണ്ടായിരുന്നില്ല കേട്ടോ.
ഈയിടെ ഈ മാന്യദേഹം കൂടി ഉള്‍പ്പെട്ട ചങ്ങമ്പുഴ സാംസ്കാരിക വേദി അതു വര്‍ഷവും നല്‍ക്കാറുള്ള ചങ്ങമ്പുഴ പുരസ്കാരത്തിനായി കൃതികള്‍ ക്ഷണിക്കാന്‍ ഏതൊക്കെ ആനുകാലികങ്ങളില്‍ പരസ്യം കൊടുക്കണം എന്ന ചര്‍ച്ച വന്നപ്പോഴാണത്രെ കേരളത്തില്‍ ഇത്രയും ആനുകാലികങ്ങള്‍ ഉള്ള വിവരം അറിഞ്ഞ്‌ അദ്ദേഹം നടുക്കവും ദുഖവും മൂലം താറുമാറായത്‌.
ഒരു മുന്‍ കാല തടിവ്യവസായിയും- അടുത്ത ബന്ധു വനംവകുപ്പില്‍ ഉണ്ടായിരുന്നു- അതിലുണ്ടായ പെരുത്ത ലാഭം സഹിക്കവയ്യാതെ പില്‍ക്കാലത്ത്‌ അബ്കാരിപ്രവര്‍ത്തകനും ആയ നമ്മുടെ കഥാപാത്രം സര്‍വോപരി ഒരു സാംസ്കാരിക പ്രവര്‍ത്തകനും കൂടിയാണെന്ന അറിവ്‌ എന്നെ പുളകം കൊള്ളിച്ചു.
ആനുകാലികങ്ങളേയും സംസ്കാരത്തെയും ചങ്ങമ്പുഴ സമിതിയേയും കുറിച്ചുള്ള നിര്‍ത്താതെയുള്ള സംസാരത്തിനു തടയിട്ടില്ലെങ്കില്‍ എനിക്കും ചങ്ങമ്പുഴയുടെ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്നായപ്പോള്‍ ഇടപെടേണ്ടി വന്നു.
"കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം ആര്‍ക്കായിരുന്നു?"
"3 വര്‍ഷം മുന്‍പാണ്‌ കൊടുത്തത്‌. ആര്‍ക്കാണെന്നു ഓര്‍മ്മയില്ല..പിന്നെ, ഇപ്പോ കവിതകള്‍ എഴുതുന്നവര്‍ കുറവല്ലെ.. ഞങ്ങള്‍ കവിതാ സമാഹാരത്തിനാണ്‌ കൊടുക്കുന്നത്‌..സമാഹാരങ്ങളൊന്നും, ഇറങ്ങുന്നില്ലെന്നെ..."
ഞാന്‍ എന്ന ജീവി അതിന്റെ ആത്മാവിനോട്‌ കെഞ്ചി: "എന്നെയങ്ങോട്ട്‌..."
....
ഇതിലെ കഥാപാത്രം സാങ്കല്‍പിതമല്ല. കൊച്ചിയില്‍ വരുന്ന എതൊരാള്‍ക്കും ടിയാനെ പരിചയപ്പെടുത്തുക എന്നത്‌ എന്റെ കടമയായി ഞാന്‍ കരുതുന്നു. ആത്മജ്ഞാനം എനിക്കുമാത്രം ഉണ്ടായാല്‍ പോരല്ലോ.
 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.