ഈന്തപ്പന
Wednesday, October 31, 2007
  ബോബനും മോളിക്കും വയസ്സ്‌ അമ്പത്‌
രണ്ടുവര്‍ഷം മുമ്പ്‌ പ്രമുഖ നര്‍ത്തകി നീനാ പ്രസാദിനെ ഇന്റര്‍വ്യു ചെയ്യേണ്ടി വന്നു. മോഹിനിയാട്ടം പോയിട്ട്‌ നാടോടി നൃത്തത്തെക്കുറിച്ച്‌ പോലും എനിക്ക്‌ ക..മാന്ന്‌ അറിഞ്ഞുകൂടാ. എന്തുതുടങ്ങണം എങ്ങനെ തുടങ്ങണം എന്നോ എങ്ങനെ ചോദിച്ചുമുന്നേറണമെന്നോ അറിയില്ല. മാധവം എന്ന്‌ പേരിട്ട തിരുവനന്തപുരത്തെ വീട്ടില്‍ തണുത്ത നാരങ്ങാ വെള്ളവും രണ്ട്‌ ചെങ്കദളിപ്പഴങ്ങളും നല്‍കി അവര്‍ എന്നെ സ്വീകരിച്ചു. ഉപചാരങ്ങള്‍ കഴിഞ്ഞിട്ടും സംസാരം ലോകകാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. മോഹിനിയാട്ടത്തെക്കുറിച്ചും പുതിയ നൃത്ത ശില്‍പത്തെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോള്‍ അവര്‍ കടുത്ത മലയാളം പുറത്തെടുത്തു. അച്ചടിഭാഷയില്‍ അല്‍പം കടുത്ത ഗദ്യത്തിലായിരുന്നു അവരുടെ സംസാരം. രസം, ധ്വനി, ഭാവം എന്നിങ്ങനെ എനിക്ക്‌ മനസ്സിലാവാത്ത ഏതൊക്കെയോ കാര്യങ്ങള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

അതിനിടയില്‍ വേണ്ടാതിരുന്നിട്ടും വലിയ രണ്ട്‌ ചെങ്കദളിയും ഞാന്‍ തീര്‍ത്തു. എനിക്ക്‌ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാന്‍ ജോലി ചെയ്‌തിരുന്ന സെലിബ്രിറ്റി മാഗസിന്‌ വേണ്ടിയിരുന്നത്‌- ഊഹിക്കാവുന്നതുപോലെ- അവരുടെ മേഖലയ്‌ക്ക്‌ പുറത്തുള്ള ഇഷ്‌ടങ്ങളും മറ്റുമായിരുന്നു.

മോഹിനിയാട്ടത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും പറഞ്ഞിരുന്നാല്‍ ഞാന്‍ തെണ്ടിപ്പോവും. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും മോഹിനിയാട്ടത്തില്‍ നിന്ന്‌ പുറത്തുകടന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ ഹാസ്യാവിഷ്‌കരണത്തെക്കുറിച്ച്‌ ഞാനൊരു ചോദ്യമങ്ങിട്ടു. അബദ്ധമായിപ്പോവുമോ എന്ന്‌ ഒരു പേടിയുണ്ടായിരുന്നെങ്കിലും ഒരു ധൈര്യത്തിനങ്ങ്‌ ചോദിച്ചു. ആ ചൂണ്ട ഒന്ന്‌ നീട്ടിയിട്ട്‌ നോക്കിയപ്പോള്‍ നീനാ പ്രസാദ്‌ എന്ന ബോബനും മോളിയും ആരാധിക പുറത്തേക്ക്‌ വന്നു. എനിക്ക്‌ ആശ്വാസം.
ഒരുമണിക്കൂറിലധികം നീണ്ട സംസാരത്തിനിടയില്‍ രണ്ടുപേര്‍ക്കും പൊതുവായ ആദ്യത്തെ സംഗതി ബോബനും മോളിയും ആയിരുന്നു. മറ്റൊരു മാറ്റം കൂടി സംഭവിച്ചു, നീന പ്രസാദ്‌ പൊടുന്നനെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അതുവരെ കടുത്ത ഗദ്യമലയാളം സംസാരിച്ചിരുന്ന നീനാപ്രസദില്‍ നിന്ന്‌ യഥാര്‍ത്ഥ തിരുവനന്തപുരത്തുകാരി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പുറത്തുവന്നു. ബോബനും മോളിയെയും കുറിച്ച്‌ ഞങ്ങള്‍ കുറച്ചധികം നേരം സംസാരിച്ചു. രണ്ടുമണിക്കൂറിലധികം നീണ്ട സംസാരം പിന്നീടങ്ങോട്ട്‌ കൂടുതല്‍ സൗഹൃദപൂര്‍ണവും ഊഷ്‌മളവുമായി.

-----

റ്റോംസിന്റെ ബോബനും മോളിക്കും അമ്പത്‌ വയസ്സാവുന്നു എന്ന വാര്‍ത്തയാണ്‌ ഈ സംഭവം ഓര്‍മ്മിപ്പിച്ചത്‌. മിമിക്രിയുഗം പിറക്കുന്നതിന്‌ മുമ്പ്‌ ചിരിയിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ ബോബനും മോളിയും അരനൂറ്റാണ്ട്‌ പിന്നിടുന്നു. (റ്റോംസിന്റെ ബോബനും മോളിയും എന്നത്‌ അടിവരയിട്ടുതന്നെ വായിക്കണം. ബോബനേയും മോളിയെയും തട്ടിയെടുക്കാന്‍ മാത്തുക്കുട്ടിച്ചായനും മലയാളത്തിന്റെ സുപ്രഭാതവും നടത്തിയ വേലത്തരങ്ങള്‍ മറക്കാറായിട്ടില്ലല്ലോ.)
കടുത്ത രാഷ്‌ട്രീയ-ജീവിത വിമര്‍ശനങ്ങള്‍ നടത്തുന്ന ബോബനും മോളിക്കും കുട്ടനാടന്‍ മലയാളത്തെ ഭാഷയുടെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്നു എന്ന ക്രെഡിറ്റുകൂടി അവകാശപ്പെടാം. എം ടി അടക്കമുള്ളവര്‍ കൊണ്ടുവന്ന വള്ളുവനാടന്‍ അധീശ/ആഢ്യഭാഷ സാഹിത്യവും അരങ്ങും മാധ്യമങ്ങളും അടക്കിവാഴുന്ന കാലത്താണ്‌ നാട്ടുഭാഷയുടെ രൂക്ഷമായ സറ്റയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട്‌ ബോബനും മോളിയും പഞ്ചായത്ത്‌ പ്രസിഡണ്ടും കൊച്ചമ്മയും കോണ്‍ട്രാക്‌ടറും ഒക്കെ നമ്മുടെ ഇടയില്‍ ജീവിച്ചത്‌, മലയാളികള്‍ക്ക്‌ പ്രിയങ്കരമായതും. ബോബനും മോളിയും വിശദമായ സാമൂഹ്യപഠനങ്ങള്‍ അര്‍ഹിക്കുന്നു.

o ബോബനും മോളിയും ഫാന്‍സ്‌ ക്ലബ്‌

o വെബ്‌ ലോകത്തില്‍

Labels: , ,

 
Tuesday, October 30, 2007
  മുല്ലപ്പെരിയാര്‍ ഇനിയും പൊട്ടാത്തതെന്തുകൊണ്ട്‌?
കഴിഞ്ഞ വര്‍ഷം ഇതേ സമയം വാര്‍ത്തകളില്‍ നിറഞ്ഞത്‌ മുല്ലപ്പെരിയാറിലെ വെള്ളം ഇഞ്ചോടിഞ്ച്‌ ഉയര്‍ന്നുകയറുന്നതായിരുന്നു. ഡാമിപ്പോള്‍ പൊട്ടിത്തെറിക്കുന്നതും നാലുജില്ലകള്‍ വെള്ളത്തിലാവുന്നതും പ്രതീക്ഷിച്ച്‌ കേരളം മനപ്പായസമുണ്ടു. കേരളസംസ്ഥാനത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ഉയരുന്ന വെള്ളക്കണക്കിന്റെ ലൈവ്‌ റിപ്പോര്‍ട്ടുകള്‍ നിറഞ്ഞു. വെണ്ടയ്‌ക്ക എമ്പാടും നിരന്നു. ആഴ്‌ചകളോളം വാര്‍ത്തകളില്‍ മുല്ലപ്പെരിയാറിന്റെ ജലനിലവാരം ആയിരുന്നു.
ചാനലുകള്‍ മുല്ലപ്പെരിയാറില്‍ കുടില്‍ കെട്ടി താമസിച്ചു. നൂറ്റിമുപ്പത്തിയാറ്‌- സംശയിക്കേണ്ട 136 അടി തന്നെ- അടി ഉയരുന്നതോടെ എല്ലാം തകരുമെന്നായിരുന്നു ഭയം പടര്‍ത്തിയ വാര്‍ത്തകള്‍. സര്‍ക്കാര്‍ ചാനലായ കൈരളി ക്രിക്കറ്റ്‌ ലൈവ്‌ സ്‌കോര്‍ കാണിക്കുന്ന സൂക്ഷ്‌മതയോടെ ഡാമില്‍ ഉയരുന്ന വെള്ളത്തിന്റെ വിവരം അപ്പപ്പോള്‍ അറിയാനായി സ്‌ക്രീനില്‍ അത്‌ ഇരുപത്തിനാല്‌ മണിക്കൂറും പ്രദര്‍ശിപ്പിച്ചു.
നെഞ്ചത്തടിച്ച്‌ കരഞ്ഞിട്ടും മന്ത്രിമാരും മുഖ്യമന്ത്രിയും പത്തിരുപത്‌ എം പിമാരും ഒക്കെ നിലവിളിച്ചുകരഞ്ഞിട്ടും അന്ന്‌ യാതൊരു പ്രയോജനവുമുണ്ടായില്ല. തമിഴ്‌നാട്‌ ലേശം പോലും കനിഞ്ഞില്ല. കലൈഞ്‌ജര്‍ ഇരുന്നിടത്തുനിന്ന്‌ അനങ്ങിയില്ല. കേരളം മുഴുവന്‍ ഒന്നടങ്കം താങ്ങുന്ന കേന്ദ്രവും പറഞ്ഞു, `ഞങ്ങള്‍ ഈ നാട്ടുകാരേയല്ല, ഇറ്റലിയില്‍ നിന്ന്‌ ദാ..ഇപ്പോ വന്നിറങ്ങിയതേ ഉള്ളു.'
ഇന്ന്‌ രാവിലെ മലയാളത്തിന്റെ സുപ്രഭാതം തുറന്നപ്പോള്‍ മൂന്നാംപേജില്‍ താഴെ രണ്ടുകോളത്തില്‍ ഒരു ചെറിയ വാര്‍ത്ത കണ്ടു. ``മുല്ലപ്പെരിയാര്‍ 136 അടി''. ടിവിയിലും ഇങ്ങനെ ഒരു വാര്‍ത്ത കണ്ടില്ലെന്നില്ല.
കഴിഞ്ഞവര്‍ഷത്തെ നൂറ്റിമുപ്പത്തിയാറ്‌ തന്നെയാണോ ഈ വര്‍ഷത്തേതെന്ന്‌ ഒരു ചിന്ന സംശയം. ആവാന്‍ വഴിയില്ല.
-----------------------------
മറ്റൊരു സംശയം കൂടി: പ്രജാക്ഷേമ തല്‍പരരായ സര്‍ക്കാരും മാധ്യമങ്ങളുമെല്ലാം മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠപ്പെടുന്നത്‌ ന്യായം. എന്നാല്‍ ഇതേ നാവുകൊണ്ട്‌ നമ്മുടെ സ്വന്തം ഡാമുകളെക്കുറിച്ചുകൂടി പറയാത്തതെന്ത്‌? പ്രായം കൊണ്ട്‌ മുല്ലപ്പെരിയാറിനെക്കാള്‍ ചെറുപ്പമെങ്കിലും ബലക്ഷയത്തിന്റെ കാര്യത്തില്‍ മുല്ലനെ വെല്ലുന്ന ഡാമുകള്‍ നമ്മുടെ സ്വന്തം ഖജനാവുവിഴുങ്ങികള്‍ എത്രയോ കെട്ടിപ്പൊക്കിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി തന്നെ ഉദാഹരണം. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെപ്പറ്റി പറഞ്ഞ്‌ വാതോരാത്തവര്‍ തൃശ്ശൂരില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌ത്‌ ചിമ്മിനിവരെഒന്നുപോയി നോക്കണം എന്ന്‌ അഭ്യര്‍ത്ഥന.
ചിമ്മിനി ഡാമിലെ ചോര്‍ച്ച. വേനല്‍ക്കാലത്ത്‌. (വെള്ളം നേര്‍ത്തൊഴുകുന്ന ഭാഗം പായല്‍പിടിച്ചിരിക്കുന്നു.) മഴക്കാലത്ത്‌ ഈ ചോര്‍ച്ച ഗംഭീരമായിത്തന്നെ ആസ്വദിക്കാം.
മഴക്കാലത്ത്‌ ഡാമിന്റെ പുറം ഭിത്തിയിലൂടെ അസംഖ്യം ഫൗണ്ടനുകള്‍ കണ്ട്‌ സഞ്ചാരികള്‍ക്ക്‌ ആഹ്ലാദിക്കാം.
see some more pix from chimmony here

Labels: , , ,

 
Wednesday, October 24, 2007
  ഇരുന്നിടം ഇടിഞ്ഞുതാഴട്ടെ!


ഇന്നലെ രാത്രി പത്തരയ്‌ക്ക്‌ ചാനലുകളിലൂടെ പാഞ്ഞുനടന്നപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ടുനില്‍ക്കുന്നു. ജീവന്‍ ടി വിയിലെ റിലാക്‌സ്‌ എന്ന പരിപാടി. കോമഡി സീനുകള്‍ കണ്ട്‌ ഉറക്കം വരുത്താം എന്നു കരുതി, പോരാത്തതിന്‌ പുതിയ അവതാരക. (ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌ എന്നാണ്‌ ഉദ്ദേശിച്ചത്‌)

ഏതോ ഒരുത്തന്‍ ഗള്‍ഫില്‍ നിന്ന്‌ വിളിക്കുന്നു. അവതാരകയോട്‌ ഫോണില്‍ കൊഞ്ചുന്നു.

"തന്നെപ്പോലെ തന്നെ ഒരു കുട്ടി എന്റെ ഓഫീസിലും ഉണ്ടായിരുന്നു" എന്ന്‌ പഞ്ചാരിമേളത്തിന്‌ തുടക്കം കുറിക്കുന്നു.

പക്ഷേ അവതാരക തികഞ്ഞ പ്രൊഫഷണലിസം പുറത്തെടുക്കുന്നു. ഈ നമ്പര്‍ ഞാന്‍ കുറെ കേട്ടതാണെന്ന്‌ അവള്‍ തുറന്നടിക്കുന്നു. "ഇതേ ഛായയുള്ള ഒരു കുട്ടി എന്റെ ഓഫീസിലും ഉണ്ടായിരുന്നു. എനിക്കവളെ ഇഷ്ടമായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ അതുപോലെ തോന്നുന്നു...എന്നിങ്ങനെ തുടര്‍ന്നുപോകാനല്ലേ പ്ലാന്‍" എന്ന്‌ അവള്‍ വെട്ടിത്തുറന്നങ്ങു ചോദിച്ചു.

ആ വെള്ളമങ്ങ്‌ വാങ്ങിവെച്ചേര്‌. വായിലൂറിയ വെള്ളം ഒറ്റയടിക്ക്‌ വാര്‍ന്നുപോവുന്ന ശബ്ദം ഐ എസ്‌ ഡിയായിരുന്നിട്ടും തെളിഞ്ഞുകേള്‍ക്കാം.

കടലിനക്കരെ നിന്നും ഇളിഞ്ഞ ചിരി.



തുടര്‍ന്ന്‌ വീട്ടിലാരൊക്കെയുണ്ട്‌ എന്ന പതിവ്‌ ചോദ്യം.

ചേട്ടന്റെ മകന്റെ പേരിടലാണ്‌ നാളെ എന്ന്‌ ഉത്തരം

ഇനിയങ്ങോട്ട്‌ പറഞ്ഞപടി

"എന്താ പേരിടുന്നത്‌?"

"തീരുമാനിച്ചിട്ടില്ല"

"ഒറ്റ പേരും തീരുമാനിച്ചില്ലേ ഇതുവരെ കഷ്ടം.. എന്താ ചേട്ടന്റെയും ഭാര്യയുടെയും പേര്‌"

"ചേട്ടന്‍ ബിജു, ചേച്ചി ഷീല"

അവതാരക അല്‍പനേരം ചിന്തിക്കുന്നു.

ബിഷി, ജുല, ബില...ഛേ ഒന്നും ശരിയാവുന്നില്ലല്ലോ.."ഞാന്‍ രണ്ടുപേരുടേയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്തുനോക്കുകയായിരുന്നു, ശരിയാവുന്നില്ല. ആട്ടെ, ഇത്‌ ചേട്ടന്റെ ആദ്യത്തെ കുട്ടിയാണോ?"

"അതെ, ആദ്യത്തെയാ"

"എങ്കില്‍ ആദിത്യന്‍ എന്നിടൂ!"



---------------------------

ഇരുന്നിടം ഇടിഞ്ഞുതാണ്‌ ഭൂമി പിളര്‍ന്ന്‌ എന്നെയങ്ങ്‌ കൊണ്ടുപോവണേ ദൈവമേ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.



"Television is a MEDIUM because anything well done is rare" എന്നാരോ പറഞ്ഞത്‌ എത്രയോ ശരി!

Labels: , , ,

 
Wednesday, October 03, 2007
  വിജയന്‍ മാഷിന്റെ മരണം ലൈവ്‌!!



വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതെഴുതുന്നതിന്‌ രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എം എന്‍ വിജയന്‍ മാഷ്‌ മരിച്ചുകഴിഞ്ഞു. പക്ഷേ, നമ്മുടെ ചാനലുകളില്‍ അദ്ദേഹം വീണുമരിച്ചുകൊണ്ടേയിരിക്കുകയാണ്‌, ഇപ്പോഴും.



മരണം ലൈവ്‌ ആയി കാണിക്കാന്‍ കിട്ടിയ സുവര്‍ണാവസരം! മരണത്തിലേക്കുള്ള ആ വീഴ്‌ച പുതിയ ലൈവ്‌ ന്യൂസ്‌ സംസ്‌കാരം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ വീണുകിട്ടിയ അവസരമായി. ഔചിത്യലേശമില്ലാതെ അതവര്‍ ഇപ്പോഴും ടെലികാസ്‌റ്റ്‌ ചെയ്‌തുകൊണ്ടേയിരിക്കുന്നു. ലൈവ്‌ ക്യാമറകള്‍ക്കുമുന്നില്‍ മരിക്കാനുള്ള ദുര്യോഗം എം എന്‍ വിജയനുണ്ടായി എന്നതാണ്‌ യഥാര്‍ത്ഥ ദുരന്തം എന്ന്‌ തോന്നിപ്പോവുന്നു. ഒരു സുഹൃത്ത്‌ പറഞ്ഞതുപോലെ പുതിയ ടെലിവിഷന്‍ സംസ്‌കാരത്തെ എന്നും വിമര്‍ശിച്ചുപോന്ന വിജയന്മാഷിന്‌ വിധിച്ചത്‌ ഒരു ലൈവ്‌ മരണം!!



സദ്ദാം ഹുസൈന്റെ മരണം ലൈവ്‌ കാണിച്ചതാണ്‌ ഓര്‍മ്മയിലെത്തുന്ന മറ്റൊരു ലൈവ്‌ മരണക്കാഴ്‌ച. ആ കൊലപാതകത്തിന്‌ ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു എന്നെങ്കിലും പറയാം. അതായിരുന്നിരിക്കണം അതിന്റെ ന്യൂസ്‌ വാല്യു. അത്‌ ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്‌തതിന്റെ രാഷ്ട്രീയം മറ്റൊന്നാണെന്ന്‌ കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. വധശിക്ഷയ്‌ക്ക്‌ പ്രേരിപ്പിക്കുകയും അത്‌ ഇറാഖിലെ ഇസ്ലാമിക ഗവണ്‍മെന്റിനെക്കൊണ്ടുതന്നെ ചെയ്യിക്കുകയും ഒക്കെ ചെയ്‌തതിനുപിന്നിലെ സൂക്ഷ്‌മമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിദൂരവേധിയായ ചില സന്ദേശങ്ങള്‍ നല്‍കുക എന്നതുതന്നെയായിരുന്നു. ഇസ്ലാമിനെ പ്രാകൃതവല്‍കരിച്ച്‌ ചിത്രീകരിക്കുക എന്ന ലക്ഷ്യം സ്വന്തം കൈ നനയാതെ സൂക്ഷ്‌മതയോടെ അമേരിക്കന്‍ ബുദ്ധി ചെയ്യിക്കുകയായിരുന്നു.



എന്നാല്‍ വിജയന്‍ മാഷ്‌ കുഴഞ്ഞുവീണു മരിക്കുന്നത്‌ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുന്നതില്‍ എന്താണ്‌ ന്യൂസ്‌ വാല്യു, ഒരു മരണത്തിന്റെ വിഷ്വലുകള്‍ ലൈവായിക്കിട്ടിയതിന്റെ പുകിലല്ലാതെ. ദൃശ്യമാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തകള്‍ക്ക്‌ ഇടയില്‍ വീണുകിട്ടുന്ന ഇത്തരം spectacles ആഘോഷിക്കാതെ തരമില്ലല്ലോ, ഞാന്‍ കൊടുത്തില്ലെങ്കില്‍ മറ്റവന്‍ കൊടുത്താലോ... (ഛേ, നേരത്തെ പറഞ്ഞിരുന്നെങ്കില്‍ OB വാന്‍ വരുത്താമായിരുന്നു! )


ഇവരുടെ ന്യൂസ്‌ ഡെസ്‌കിലിരിക്കുന്ന മൂത്താപ്പമാര്‍ എന്താണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌?



ഈയിടെ തൃശ്ശൂരില്‍ ചേറ്റുവയ്‌ക്കടുത്ത്‌ ഉത്സവത്തിനെത്തിയ ആന പാപ്പാനെ ചവിട്ടിയും കുത്തിയും കൊന്നു. ലോക്കല്‍ ടെലിവിഷന്‍ ചാനലുകാര്‍ ഉത്സവം ലൈവ്‌ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആനയുടെ പരാക്രമങ്ങള്‍ ലൈവ്‌ ആയി. പാപ്പാനെ കുത്തിക്കൊല്ലുന്നതിന്റെ എക്‌സ്‌ക്ലൂസീവ്‌ രംഗങ്ങള്‍ അന്ന്‌ രാത്രി പ്രത്യേക ഷോ ഉണ്ടായിരുന്നു. പോരാത്തതിന്‌ അതിന്റെ സി ഡി. ഒന്നിന്‌ ഇരുന്നൂറ്‌ രൂപ വീതം വിലയിട്ട്‌ വില്‍ക്കുകയും ചെയ്‌തു.


വിജയന്‍ മാഷിന്റെ മരണദൃശ്യങ്ങള്‍ക്ക്‌ ആ ഗതി ഉണ്ടാകാതിരിക്കട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.





... ആ വാക്കുകളുടെ ഓര്‍മ്മയില്‍.

Labels: , , ,

 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.