സി പി എം മാതൃഭൂമി പ്രചരിപ്പിക്കുന്ന വിധം
സഖാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍ സഖാവ് തുടങ്ങിയവര്‍ക്ക് സി പി എമ്മുമായി രഹസ്യബന്ധമുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട് പാര്‍ട്ടി പ്രതിച്ഛായയ്‌ക്ക് തന്നെ കളങ്കം വരുത്തിയ മാതൃഭൂമി പത്രത്തിന് പ്രചാരം കൂട്ടുന്നതില്‍ സി പി എം വഹിക്കുന്ന സത്‌ുത്യര്‍ഹമായ പങ്കിനെപ്പറ്റി.
പാര്‍ട്ടിക്ക് രണ്ടുകോടി ലോട്ടറി രാജാവ് കൊടുത്തു എന്ന വാര്‍ത്ത ആദ്യപേജില്‍ നിരത്തുമ്പോള്‍ മാതൃഭൂമി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ആ വാര്‍ത്തയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുത്തനെ കൂട്ടുമെന്ന്.
തുടര്‍ച്ചയായി സി പി എം വിരുദ്ധ വാര്‍ത്തകള്‍ നല്‍കുക വഴി നിവൃത്തിയില്ലാതെ പാര്‍ട്ടിക്ക് മാതൃഭൂമി എഡിറ്റര്‍ക്കെതിരെ വാമൊഴിവഴക്കത്തിന്റെ സൗന്ദര്യം പോലും വെളിപ്പെടുത്തേണ്ടി വന്നുവെന്നത് സമകാലീന ചരിത്രം. വീരേന്ദ്രകുമാറിനെതിരെ ആരോപണങ്ങള്‍ കൊണ്ടൊരു പ്രത്യാക്രമണവും നടത്തിനോക്കി. വീരേന്ദ്രകുമാറിന്റെ സഹോദരിയെ പത്രവധം നടത്തി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ചുവന്ന അധ്യായം തന്നെ രചിച്ചു. ഒടുവില്‍ പ്രകാശ് കാരാട്ട് നേരിട്ട് വന്ന് മാപ്പപേക്ഷ നടത്തി പ്രശ്‌നം ഒത്തുതീര്‍ത്തുവെന്നതും ചരിത്രം.
എന്നാല്‍ ഇതിനെല്ലാം പുറമെ മാതൃഭൂമിയെ കണ്ണൂരില്‍ നിന്നും തുരത്താന്‍ തന്നെ കേഡര്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി മെമ്പര്‍മാര്‍ മാതൃഭൂമി നിര്‍ത്തണം എന്നായിരുന്നു പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പാര്‍ട്ടി നിര്‍ദ്ദേശം. അതുകൊണ്ട് പാര്‍ട്ടിയിലെ പല മെമ്പര്‍മാര്‍ക്കും സത്യം അറിയാന്‍ ദേശാഭിമാനിയും കൈരളിയും മാത്രം ആശ്രയിക്കേണ്ട ഗതികേട് ഉണ്ടായി.
അടുത്ത ഘട്ടം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും പ്രത്യേകിച്ച് ഗ്രന്ഥശാലകളിലും മാതൃഭൂമിയ്‌ക്ക് വിലക്ക് കല്‍പിക്കുകയായിരുന്നു. പല ഗ്രന്ഥശാലകളിലും മാതൃഭൂമി ലഭിക്കാതായി.
സ്വാഭാവികമായും ദേശാഭിമാനിയോ മലയാള മനോരമയോ കാക്കത്തൊള്ളായിരം പത്രങ്ങളില്‍ ഏതെങ്‌്‌കിലുമോ കൂടുതല്‍ വില്‍ക്കേണ്ടതാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ കണ്ണൂരില്‍ വര്‍ദ്ധിച്ചു.
സി പി എമ്മിന്റെ സ്വന്തം തട്ടകത്തില്‍ ഇങ്ങനെ സംഭവിച്ചതിന്റെ ഗുട്ടന്‍സ് സിംപിളാണ്. (സാന്റിയാഗോ, ഫാരിസ് വിഷയങ്ങളില്‍ മാതൃഭൂമി പുറത്തുവിട്ട വാര്‍ത്ത സത്യമായിരുന്നുവെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നതിനു ശേഷം മാതൃഭൂമിയുടെ വിശ്വാസ്യത വര്‍ദ്ധിച്ചത് മാത്രമല്ല ഇതിന് കാരണം.) വായനശാലയിലും സ്ഥാപനങ്ങളിലും ഒന്നിലധികം ആളുകള്‍ കൈമാറി വായിച്ചിരുന്ന പത്രം ഒരു ചുവന്ന പ്രഭാതത്തില്‍ വരവ് നിലയ്‌ക്കുന്നു. മാതൃഭൂമി ശീലമാക്കിയവര്‍ ഒരു ചായക്ക് വെച്ച കാശ് പത്രത്തിനായി ചെലവാക്കാന്‍ തീരുമാനിക്കുന്നു. ഒരു വായനശാലയിലെ സ്ഥിരം വായനക്കാരായ നൂറില്‍ പത്തുപേര്‍ ഇങ്ങനെ തീരുമാനിച്ചാല്‍ മാത്രം പത്രം ഒന്‍പത് കോപ്പി അധികം വിറ്റുപോവില്ലേ.
പാര്‍ട്ടി സഖാക്കള്‍ക്ക് പാര്‍ട്ടി ക്ലാസ്സില്‍ കമ്യൂണിസത്തിനൊപ്പം അല്‍പം കണക്കും കോമണ്‍സെന്‍സും പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു. ലാല്‍ സലാം.
സംശയദൃഷ്ടി: സ്വന്തമായി പത്രം, ദേശാഭിമാനി വാരിക, ചിന്ത, ദൃശ്യമാധ്യമരംഗത്ത് വിപ്ലവം മുഴക്കിക്കൊണ്ടിരിക്കുന്ന മൂന്ന് കൈരളി ചാനലുകള്‍. വര്‍ഗ്ഗ ബഹുജനസംഘടനകള്‍ക്കെല്ലാം മാസികകളും വാരികകളും. ഇത്രയൊക്കെ ഉണ്ടായിട്ടും ചില ഡൂക്കിലി മാധ്യമപ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റുണ്ടാക്കി തകര്‍ക്കാന്‍ നോക്കുന്നതല്ലേ വിവരക്കേട്! പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഈ സിന്‍ഡിക്കേറ്റഡ്-എംബെഡഡ് പത്രപ്രവര്‍ത്തകരെക്കുറിച്ച് പിണറായി സഖാവ് എന്തിനാണ് ഇത്രയധികം വേവലാതിപ്പെടുന്നത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.
ആ... അതൊക്കെപ്പോട്ടെ., ഒരു പരിപ്പുവടയുണ്ടോ സഖാവേ, ഒരു കട്ടന്‍ചായ കുടിക്കാന്‍?
Labels: cpi(m), kerala, mathrubhumi, media, party ban on newspaper